കാഠ്മണ്ഡു: നേപ്പാളിൽ ആകസ്മികമായുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ നാനൂറിലേറെപ്പേരെ കാണാതായെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഇതിൽ നൂറിലേറെപ്പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേരും. ശാന്തമായൊഴുകിക്കൊണ്ടിരിക്കേ, ഭോട്ടേ കോശി നദിയിലേക്ക് ടിബറ്റൻ അതിർത്തിയിൽനിന്ന് പർവതനിരകളെപ്പോലും തട്ടിത്തകർത്ത് ചെളിവെള്ളപ്പാച്ചിൽ കുതിച്ചെത്തിയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം.
അണക്കെട്ട് പൊട്ടിയൊഴുകുംപോലെയായിരുന്നു വെള്ളത്തിന്റെ കുത്തൊഴുക്ക്. ഭീകര ശബ്ദത്തോടെ ഇരമ്പിയാർന്നെത്തിയ വെള്ളം ഒട്ടേറെ ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. അസ്വാഭാവികമായ ആ ശബ്ദമെന്തെന്ന് കാതോർക്കുംമുൻപേ മരണത്തിന്റെ ചെളി അവരുടെ ശരീരമാസകലം പൊതിഞ്ഞ് കടന്നുപോയി. നിമിഷനേരങ്ങൾകൊണ്ട് നേപ്പാളിലെ തിമൂറെ ബസാറും അതിർത്തി മേഖലകളും തിരിച്ചറിയാനാകാത്തവിധം തുടച്ചുനീക്കപ്പെട്ടു. കെട്ടിടങ്ങളും വീടുകളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു തരിപ്പണമായി. അലറി വിളിച്ചോടിയവരുടെയൊക്കെ ഒച്ച വെള്ളത്തിലും മണ്ണിലുമലിഞ്ഞില്ലാതായി. ഇരുന്നൂറിലേറെ ട്രക്കുകളാണ് കളിപ്പാട്ടം കണക്കെ ഒഴുകിപ്പോയത്.അടുത്തിടെ നിർമിച്ച ഫ്രണ്ട്ഷിപ്പ് ബ്രിഡ്‌ജ് പോലും ചെളി കൊണ്ടുപോയി.
കണ്ണടച്ചുതുറക്കുംമുൻപേയെന്ന വേഗത്തിൽ പലരും മണ്ണിനടിയിലായി. അവരുടെ ഒരായുഷ്കാലത്തിൻ്റെ സമ്പാദ്യം മുഴുവൻ മലവെള്ളം വിഴുങ്ങി. കെട്ടിടങ്ങൾ ഓരോന്നും നദിയിലേക്ക് അമരുന്നതുകണ്ട് നിസ്സഹായരായ കുറെ മനുഷ്യർ നിലവിളിക്കുന്ന ദൃശ്യങ്ങൾ വേദനയുണർത്തുന്നതാണ്. 19 പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. 105 ഇന്ത്യക്കാരുൾപ്പെടെ 400 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ കണക്കുകൾ ഇനിയും വർധിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു.
ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. നേപ്പാളിൽനിന്ന് ഒഴുകിയെത്തുന്ന പുഴകളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് അതിർത്തി സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. നേപ്പാളിൽനിന്ന് ഉദ്ഭവിച്ച് ബിഹാറിലേക്ക് ഒഴുകുന്ന ഗണ്ഡക്, കോസി എന്നീ പ്രധാന നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്താൻ ബിഹാർ സർക്കാർ ഉന്നതതല സമിതിക്ക് രൂപംനൽകി. ചീഫ് സെക്രട്ടറിയുടേയും ഡി.ജി.പി.യുടേയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ പ്രദേശം നേരിട്ട് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി സമ്രാട്ട് ചൗധരി വ്യക്തമാക്കി. ബിഹാറിലെ മുൻകരുതൽ നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്രാട്ട് ചൗധരിയുമായി സംസാരിച്ചു.
