ടെഹ്‌റാൻ: ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും അമേരിക്ക വാക്ക് പാലിച്ചാൽ ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും അനുവാദം ഇല്ലാതെ ഒരു കപ്പലിനും കടക്കാൻ ആവില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ അമേരിക്കക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ ഒന്നിച്ച് നേരിടണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനേയി ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും യുദ്ധത്തെയും നേരിടാനുള്ള ശക്തമായ നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി. അതേസമയം ഇറാന് എതിരായ നാവിക ഉപരോധം പൂർണ്ണതോതിൽ തുടരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മുൻപ് ഒപ്പിട്ട കരാറിന്റെ വ്യവസ്ഥകൾ തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ അറിയിച്ചെങ്കിലും, ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ ധൃതിയില്ലെന്നാണ് യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാട്.
