പുടിൻ ഇന്ത്യയിലേക്ക് ; സെപ്റ്റംബർ 12, 13 തീയതികളിൽ സന്ദർശനം സ്ഥിരീകരിച്ച് ക്രെംലിൻ ; മോദിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ച 

ഡൽഹിയിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരിട്ട് പങ്കെടുക്കുമെന്ന് ക്രെംലിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടിയുടെ വിജയത്തിനായി റഷ്യ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.

 

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കും. ഊർജ്ജ മേഖലയിലെ സഹകരണം, പ്രതിരോധ ഇടപാടുകൾ, പ്രാദേശിക നാണയങ്ങള ഉപയോഗിച്ചുള്ള വ്യാപാരം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പാശ്ചാത്യ ഉപരോധങ്ങൾ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും വളം വിതരണവും സുഗമമാക്കുന്നതിനുള്ള വഴികളും നേതാക്കൾ പരിശോധിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നേക്കും.

 

ഇന്ത്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ഈ ഉച്ചകോടി പുതിയ വേഗം നൽകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യൻ പ്രസിഡന്റിന് പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയും സാങ്കേതിക സഹകരണവും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണത്തെ ബ്രിക്സ് അധ്യക്ഷ പദവി ഏറ്റെടുത്ത് ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. ഈ കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!