ശ്രീലങ്കയെ തകർത്തെറിഞ്ഞ് വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കു കിരീടം

ദുബായ് ശ്രീലങ്കയെ തകർത്തെറിഞ്ഞ് വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കു കിരീടം. ദുബായിൽ നടന്ന കലാശപ്പോരിൽ 72 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 20 ഓവറിൽ 111 റൺസടിച്ചു പുറത്തായി. ഇന്ത്യയ്ക്കായി ശ്രീചരണി നാലും ദീപ്തി ശർമ മൂന്നും വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

 

32 പന്തിൽ 36 റൺസടിച്ച ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 22 റൺസെടുത്ത നിലാക്ഷിക സിൽവ, 20 റൺസടിച്ച വിഷ്മി ഗുണരത്തെ എന്നിവരും ലങ്കൻ നിരയിൽ രണ്ടക്കം കടന്നു. വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയുടെ എട്ടാം വിജയമാണിത്. ഏഷ്യാകപ്പ് കൂടുതൽ വിജയിച്ച ടീമെന്ന റെക്കോർഡും ഇന്ത്യയുടെ പേരിലാണ്.

 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും അർധ സെഞ്ചറികൾ നേടി. 39 പന്തുകൾ നേരിട്ട ഷെഫാലി 68 റൺസും 39 പന്തുകളിൽനിന്ന് സ്മൃതി 59 റൺസുമാണു സ്കോർ ചെയ്‌തത്. റിച്ച ഘോഷ് (13 പന്തിൽ 17), ജി. കമാലിനി (അഞ്ച് പന്തിൽ 15), ഹർമൻപ്രീത് കൗർ (14 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ

 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും ചേർന്നു നൽകിയത്. ഇരുവരും ചേർന്ന് 129 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. പവർപ്ലേയിൽ 57 റൺസടിച്ച ഇന്ത്യ, 10.2 ഓവറിൽ 100 പിന്നിട്ടു. ഷെഫാലി വർമ 24 പന്തുകളിലും സ്മൃതി 35 പന്തുകളിലും അർധ സെഞ്ചറികൾ പൂർത്തിയാക്കി. ഷെഫാലി വർമയെ കവിഷ ദിൽഹരിയും വിക്കറ്റ് കീപ്പർ കൗശിനി നുത്യാംഗനയും ചേർന്ന് റണ്ണൗട്ടാക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 

ചമുദി പ്രബോദ എറിഞ്ഞ 14-ാം ഓവറിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപത്തു ക്യാച്ചെടുത്ത് സ്മൃതിയെ മടക്കി. പിന്നാലെയെത്തിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്കോർ 150 കടത്തി. 160 ൽ നിൽക്കെ റിച്ചയെ ചമരി അത്തപത്തുവും ഹർമൻപ്രീത് കൗറിനെ മിതാലി അയോധ്യയും പുറത്താക്കി. അഞ്ചു റൺസടിച്ച ദീപ്തി ശർമ റണ്ണൗട്ടായി.

 

ഇന്ത്യൻ ഇന്നിങ്സിലെ അവസാന രണ്ടു പന്തുകൾ സിക്സ‌സും ഫോറും പറത്തിയ കമാലിനിയാണ് സ്കോർ 180 കടത്തിയത്. ശ്രീലങ്കയ്ക്കായി മിതാലി അയോധ്യ, ചമരി അത്തപത്തു, ചമുദി പ്രബോധ എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!