പീഡനപരാതി നൽകിയതിന്‍റെ പക, വാക്കേറ്റത്തിനൊടുവിൽ കഴുത്തുഞെരിച്ചു; ലോഡ്ജിലെ കൊലയിൽ പ്രതിയുടെ മൊഴി

കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജിൽ വെട്ടത്തൂര്‍ സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് തനിക്കെതിരേ പീഡന പരാതി നൽകിയതിന്‍റെ വൈരാഗ്യം മൂലമെന്ന് പ്രതി സനൂഫ്. ലോഡ്ജിൽവെച്ച് വാക്കുതർക്കം ഉണ്ടാകുകയും ഫസീലയെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

 

ഫസീല മുന്‍പ് നല്‍കിയ പീഡന പരാതി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാനാണ് രണ്ടുപേരും ഒരുമിച്ച് ലോഡ്ജില്‍ മുറിയെടുത്തതെന്ന് സനൂഫ് പോലീസിനോട് പറഞ്ഞു. ഇരുവരുടേയും സംസാരത്തിനിടെ വാക്കേറ്റം ഉണ്ടാവുകയും യുവതി ബഹളംവെച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സനൂഫ് മുന്‍പ് ബസ് ഡ്രൈവര്‍ ആയി ജോലിചെയ്തിരുന്നു. അങ്ങനെയാണ് യുവതിയുമായി പരിചയത്തിലായതെന്നും ഇയാൾ മൊഴിനൽകി.

 

ഈമാസം 26-ന് ആണ് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ സുഹൃത്തായ പ്രതി സനൂഫ് ശ്വാസംമുട്ടിച്ചു കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ കഴിഞ്ഞദിവസം ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയില്‍ വെച്ച് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. തിരുവില്ല്വാമല സ്വദേശിയാണ് അബ്ദുല്‍ സനൂഫ്(28). പോലീസിനെ കബളിപ്പിക്കാന്‍ മീശയെടുത്തുകളഞ്ഞ പ്രതി, സി.സി. ടി.വി. ദൃശ്യങ്ങളില്‍ കുടുങ്ങി പിടിയിലാവാതിരിക്കാന്‍ ഷര്‍ട്ടുകള്‍ ഇടയ്ക്കിടെ മാറ്റിയാണ് യാത്ര ചെയ്തിരുന്നത്.

 

പാലക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തീവണ്ടി മാര്‍ഗം ബെംഗളൂരുവില്‍ എത്തിയ സനൂഫ് പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി അവിടെനിന്ന് ചെന്നൈയിലേക്ക് മാറുകയായിരുന്നു. വ്യാഴാഴ്ചയാണ് ആവടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്. നേരത്തേ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്നെടുത്ത സിംകാര്‍ഡാണ് ഉപയോഗിച്ചത്. അതില്‍നിന്ന് പ്രതി ഒരാളെ വിളിച്ചതോടെയാണ് നീക്കങ്ങള്‍ മനസ്സിലായത്.

 

സൈബര്‍സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ പോലീസ് സംഘം ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. ജില്ലയിലെ കുറ്റാന്വേഷണ വിദഗ്ധരായ പോലീസുകാരെ ഉള്‍പ്പെടുത്തി മൂന്നു സംഘങ്ങളായാണ് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

 

സൈബര്‍ വിദഗ്ധരും സനൂഫിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. സിറ്റി പോലീസ് അസി. കമ്മിഷണര്‍ ടി.കെ. അഷറഫിന്റെ കീഴില്‍ നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷാണ് അന്വേഷണം ഏകോപിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി സനൂഫ് പാലക്കാട്ടു നിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യം കിട്ടിയതുമുതല്‍ പോലീസ് സനൂഫിനു പിന്നാലെയുണ്ട്.

 

ക്രിമിനല്‍ സ്വഭാവമുള്ളയാളായതിനാല്‍ താടിയും മുടിയും നീക്കം ചെയ്ത് രൂപംമാറി പോലീസിനെ കബളിപ്പിക്കാന്‍ സാധ്യതയുണ്ടന്ന് പോലീസിനു നേരത്തേ സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് പലരൂപത്തിലുള്ള ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. ഒളിവില്‍ പോവാനും സിംകാര്‍ഡ് എടുക്കാനുമെല്ലാം ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *