മാനന്തവാടി : വെള്ളമുണ്ട വെള്ളിലാടിയിൽ അതിഥി തൊഴിലാളി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് റംസാൻപൂർ സ്വദേശി മുഹമ്മദ് ആരിഫ് (33), ഭാര്യ സഹറാൻപൂർ സ്വദേശി സൈനബ് (29) എന്നിവരാണ് അറസ്റ്റിലായത്. സഹറാൻപൂർ സ്വദേശിയായ മുഖീം അഹമ്മദ് (23) ആണ് കൊല്ലപ്പെട്ടത്. സൈനബുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. ആരിഫിൻ്റെ നിർദേശപ്രകാരം വെള്ളിലാടിയിലെ ക്വാർട്ടേഴ്‌സിലേക്ക് സൈനബാണ് മുഖീമിനെ വിളിച്ചുവരുത്തിയത്. തുടർന്ന് ആരിഫ് കഴുത്തിൽ തോർത്ത് മുറുക്കി മുഖീമിനെ കൊല്ലുകയായിരുന്നു. തുടർന്ന് പുതുതായി വാങ്ങിയ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി. ശേഷം മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയിൽ കയറ്റി മൂളിത്തോട് ഉപേക്ഷിച്ചത്. തെളിവ് നശിപ്പിക്കാനായി ക്വാർട്ടേഴ്‌സിലെ രക്തം തുടച്ച് ശുചീകരിച്ചത് ആരിഫും സൈനബും ചേർന്നാണെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് സൈനബിനെയും കൊലക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്.