മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുകയാണ്. നരഭോജി കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗഫൂറിനെ കടുവ കടിച്ച് കൊല്ലുകയായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഈ കടുവ സൈലന്‍റ് വാലിയില്‍ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ വ്യക്തമാക്കി ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യം നയിക്കുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പരിസരത്ത് സ്ഥാപിച്ച 50 ക്യാമറകളിലൂടെ കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിനുശേഷമാകും മയക്കുവെടിവെയ്ക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നത്. കാളികാവ് അടക്കാകുണ്ടിലെ റബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.