തൃശ്ശൂർ :വാൽപ്പാറയിലെ പച്ചമല എസ്റ്റേറ്റിൽ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്‌ത-മോനിക്ക ദമ്പതികളുടെ മകൾ രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു.പൊലീസും വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു.
ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്‌കരമാക്കി. ഇന്ന് രാവിലെ തന്നെ തെരച്ചിൽ പുനരാരംഭിച്ചു.