ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലേക്ക് തിരിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രായേൽ പാർലമെന്റായ ‘നെസെറ്റിൽ’ (Knesset) പ്രധാനമന്ത്രി പ്രഭാഷണം നടത്തും. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മോദി ഇസ്രായേൽ സന്ദർശിക്കുന്നത്. 2017ലാണ് മോദി ആദ്യമായി ഇസ്രായേലിൽ എത്തുന്നത്. ഇസ്രായേൽ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.
സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെക്കും. പ്രത്യേക ഫലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. സുരക്ഷാ സഹകരണം ഉൾപ്പെടെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.



