ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഡിഎംകെയുമായുള്ള സഖ്യം കോൺഗ്രസ് വിട്ടു. ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും. ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺഗ്രസ് ടിവികെയ്ക്ക് മുന്നിൽ വെക്കുന്ന ഏക ഉപാധി. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ടിവികെയുമായി സഖ്യം ഉണ്ടാകുമെന്നും കോൺഗ്രസ് അറിയിച്ചു.
തമിഴ്നാട്ടിൽ ഇനി കോൺഗ്രസിന്റെ മിഷൻ 2029. വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസും ടിവികെയും ഒന്നിച്ചു മത്സരിക്കും. സർക്കാർ രൂപീകരണത്തിനായി 5 കോൺഗ്രസ്സ് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്ന ഉപാധിയിലാണ് സഖ്യം. ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകും. തമിഴ്നാട്ടിൽ കാമരാജ് ഭരണം തിരിച്ചുകൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉടൻ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തി വിജയിയെ കാണും. എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയുമായി സഖ്യത്തിന് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, എഐഎഡിഎംകെയുമായി സഖ്യം ഇല്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് പറഞ്ഞു.


