സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 2 കോളേജ് വിദ്യാർത്ഥിനികൾ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരുന്നുകൾ കുത്തിവച്ച് ജീവനൊടുക്കി. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെടുത്തത്..
വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുക ആയിരുന്നു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പ്രവർത്തിച്ചിരുന്നതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്താണ് പോലീസ് അന്വേഷണം നടത്തിയത്. രാത്രി 9:30 ഓടെ ധാം സ്വാമിനാരായണ ക്ഷേത്രത്തിന് പുറത്ത് പെൺകുട്ടികളിൽ ഒരാളുടെ സ്കൂട്ടർ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിലെ വാഷ്‌റൂമിൽ ഇവരെ കണ്ടെത്തിയത്..
‘മരുന്നുകൾ കുത്തിവെച്ച് ജീവനൊടുക്കാനുള്ള വഴികൾ ഇവർ ഇൻ്റർനെറ്റിൽ തിരഞ്ഞതായി പോലീസ് കണ്ടെത്തി. പെൺകുട്ടികളുടെ ഫോണിലെ സെർച്ച് ഹിസ്റ്ററിയിലും, ചാറ്റ് ജിപിടി സെർച്ചുകളിലും ഇതിൻ്റെ തെളിവുകളുണ്ട്. ഒരു ഫോണിൽ നിന്ന് സമാനമായ രീതിയിൽ ജീവനൊടുക്കിയ സ്ത്രീയെക്കുറിച്ചുള്ള വാർത്താ ലേഖനത്തിന്റെ ചിത്രവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.’ഇവരുടെ സമീപത്ത് നിന്ന് ഒരു ഒഴിഞ്ഞ കുപ്പിയും, മരുന്ന് അടങ്ങിയ 3 കുപ്പികളും, 3 സിറിഞ്ചുകളും പോലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.രാവിലെ 7:44 ഓടെ പെൺകുട്ടികൾ വാഷ്‌റൂമിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്..
ജോസ്‌ന ചൗധരി ധരി വാഡിയ വനിതാ കോളേജിൽ 2ാം വർഷ ബി.കോം വിദ്യാർത്ഥിനി ആയിരുന്നു. റോഷ്‌നി സിർസാത്ത് ഉദ്‌ന സിറ്റിസൺ കൊമേഴ്സ് കോളേജിലെ 1ാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ്. മരണകാരണം കൂടുതൽ വ്യക്തമാകുന്നതിനായി ഇവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്..



