വാഷിംഗ്ടണ്‍: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തില്‍ നിർണായക വഴിത്തിരിവ്. അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകള്‍ ‘വളരെ മികച്ചതും ഫലപ്രദവുമാണെന്ന്’ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഈ ചർച്ചകളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ ഊർജ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിവന്ന എല്ലാ ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ട്രംപ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും തർക്കങ്ങള്‍ പരിഹരിക്കുന്നതിനും നിലവിലെ ചർച്ചകള്‍ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. ഇറാന്റെ തീരപ്രദേശങ്ങളോ ദ്വീപുകളോ ആക്രമിക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായാല്‍ പേർഷ്യൻ ഗള്‍ഫിലെ എല്ലാ ആശയവിനിമയ പാതകളും മൈൻ (Mines) ഉപയോഗിച്ച് തകർക്കുമെന്ന് ഇറാന്റെ നാഷണല്‍ ഡിഫൻസ് കൗണ്‍സില്‍ വ്യക്തമാക്കി. തങ്ങളുടെ അതിർത്തികള്‍ സംരക്ഷിക്കാൻ സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇറാൻ നല്‍കുന്നത്.
നിലവിലെ അഞ്ച് ദിവസത്തെ വെടിനിർത്തല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. എങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എങ്ങനെയുണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍.


