ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ അറിയിച്ചു. പെട്രോൾ, ഡീസൽ, രാസവളങ്ങൾ എന്നിവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചതായും, ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഊർജ്ജ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെ ശക്തമായി എതിർത്ത പ്രധാനമന്ത്രി, ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്‌ത അദ്ദേഹം, യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്ന് ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചതായും മോദി അറിയിച്ചു.
പ്രദേശത്ത് സമാധാനം കൊണ്ടുവരിക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി ഗൾഫ് രാജ്യങ്ങൾ, ഇറാൻ, ഇസ്രായേൽ, യുഎസ് എന്നീ രാജ്യങ്ങളിലെ തലവന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. ഹോർമൂസ് തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുമായി ചർച്ച ചെയ്‌തതായും, അന്താരാഷ്ട്ര സമുദ്രപാതകളായ ഹോർമൂസ് പോലുള്ളിടങ്ങളിൽകൂടി കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


