പാലക്കാട്: കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർ മരിച്ചു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം ചേരുംകാട് സ്വദേശി സി അജിത് (25), പാലക്കാട് പിരായിരി പ്രതീക്ഷനഗർ സ്വദേശി ജി വിനീഷ് (34) എന്നീ മലയാളികളാണ് മരിച്ചത്. ഇന്നോവ കാറിൽ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയായ അദിത്ത്(29)എന്നയാളും അപകടത്തിൽ മരിച്ചു.

ഇവരോടൊപ്പമുണ്ടായിരുന്ന ചിറ്റൂർ സ്വദേശി അഭിലാഷ്(20), കാടാങ്കോട് സ്വദേശി സുനിൽ(40) എന്നിവരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാൽ രാത്രിയോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവർ ഫോട്ടോഗ്രാഫർമാരാണ്. കോയമ്പത്തൂരിൽ വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട നാലുപേരും പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തെ സ്റ്റുഡിയോയിലെ ജീവനക്കാരാണ്. വൈകിട്ട് ചാവടി മേൽപ്പാലത്തിലായിരുന്നു അപകടം. സർവീസ് റോഡിലൂടെ ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയർ കാറിൽ എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ ഇന്നോവ കാർ ഡിവൈഡർ തകർത്തുവന്ന് ഇടിച്ചുകയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്
പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിനീഷിനെ വാളയാർ പിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. തുടർന്ന് വിനീഷിൻ്റെ മൃതദേഹം കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. സംഭവത്തിൽ കെ ജി ചാവടി പോലിസ് അന്വേഷണം ആരംഭിച്ചു.




