ഡൽഹി: 2027 സെൻസസിന് ഇന്ന് തുടക്കം.ഭവന സെൻസസ് ആണ് ഒന്നാം ഘട്ടത്തിൽ നടക്കുക. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ സെൻസസ് കണക്കെടുപ്പ്. കേരളത്തില്‍ എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍ 30 വരെ. പ്രവാസികളുടെ കാര്യത്തിൽ വ്യക്തത വരുത്താതെയാണ് സെൻസസിന് തുടക്കമാകുന്നത്. ഡൽഹി ഉൾപ്പടെ 11 സംസ്ഥാനങ്ങളിലാണ് സെൻസസ് ഇന്ന് മുതൽ ആരംഭിക്കുന്നത്. വീടുകളുടെ കണക്കെടുപ്പാണ് ഒന്നാം ഘട്ടത്തിൽ നടക്കുക. വീടുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങൾ, ആസ്തി എന്നീ വിവരങ്ങൾ ഒന്നാം ഘട്ടത്തിൽ രേഖപ്പെടുത്തും.
ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നുമുതൽ ഭവന കണക്കെടുപ്പിന് തുടക്കമാകും. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ സെൻസസ് .ഒന്നാംഘട്ടത്തിൽ വ്യക്തികൾ സെല്ഫ് എന്യുമറേഷൻ വഴി വിവരങ്ങൾ രേഖപ്പെടുത്തണം. സെൻസസ് കമ്മീഷൻ പുറത്തിറക്കിയ പ്രത്യേക ആപ്പ് വഴിയാണ് കണക്കെടുപ്പ്. 16 ഭാഷകളിൽ ഫോമുകൾ ലഭിക്കും. 34 ചോദ്യാവലികൾ ആണ് ഒന്നാം ഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ ഒന്നാം ഘട്ടം ജൂണ്‍ 16 മുതല്‍ 30 വരെയാണ് നടക്കുക. രണ്ടാംഘട്ടത്തിലാണ് ജനസംഖ്യ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ്.കേരളത്തിൽ ജൂലൈ 1 മുതല്‍ ജൂലൈ 30 വരെ ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കും. 1931 നു ശേഷം ആദ്യമായി ജാതി കണക്കെടുപ്പും ഇത്തവണ നടക്കും. രണ്ടാംഘട്ടത്തിൽ ആയിരിക്കും ജാതി കണക്കെടുപ്പ്. അതേസമയം സെൻസസ് സമയത്ത് അടഞ്ഞുകിടക്കുന്ന വീടുകൾ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ലെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഇതോടെ കടുത്ത ആശങ്കയിലാണ് കേരളത്തിൽ നിന്നടക്കമുള്ള പ്രവാസികൾ. ശേഖരിക്കുന്ന വിവരങ്ങൾ പൂർണ രഹസ്യമായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.





