വാഷിംഗ്ടൺ:ഇറാന് ആയുധങ്ങള്‍ കൈമാറാൻ ചൈന ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാല്‍ അവർക്ക് ‘വലിയ പ്രശ്നങ്ങള്‍’ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന് ചൈന ആയുധം നല്‍കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്.
യുഎസ് രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാൻപാഡ്‌സ് എന്ന് വിളിക്കുന്ന, തോളില്‍ വെച്ച് തൊടുക്കാവുന്ന വിമാനവേധ മിസൈലുകളാണ് ചൈന ഇറാന് കൈമാറുന്നത്. ആയുധം നേരിട്ട് ഇറാന് കൈമാറാതെ മൂന്നാമതൊരു രാജ്യത്ത് എത്തിച്ച് ഇവിടെ നിന്ന് ഇറാനിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയത്. ചൈന ഇറാന് ആയുധം കൊടുത്താല്‍ അവർക്ക് വലിയ പ്രശ്നങ്ങളുണ്ടാകും, മനസ്സിലായല്ലോ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തങ്ങള്‍ ഒരു പക്ഷത്തേക്കും ആയുധങ്ങള്‍ നല്‍കുന്നില്ലെന്നും പുറത്തുവന്ന റിപ്പോർട്ടുകള്‍ പൂർണ്ണമായും തെറ്റാണെന്നും അമേരിക്കയിലെ ചൈനീസ് എംബസി പ്രതികരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിർത്തല്‍ കൊണ്ടുവരാൻ മധ്യസ്ഥത വഹിച്ചത് ചൈനയാണെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്കിടെ ഇറാനെ സൈനികമായി സഹായിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അമേരിക്ക കരുതുന്നു. അടുത്ത മാസം ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. വെടിനിർത്തല്‍ കാലയളവില്‍ ഇറാൻ തങ്ങളുടെ ആയുധശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിന് ചൈന കൂട്ടുനില്‍ക്കുകയാണെന്നുമാണ് അമേരിക്കയുടെ ആരോപണം.
ഇറാൻ സൈന്യത്തെ തങ്ങള്‍ തകർത്തുകഴിഞ്ഞുവെന്നും ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വിജയം അമേരിക്കയ്ക്കൊപ്പം ആണെന്നും ട്രംപ് ആവർത്തിച്ചു. എന്നാല്‍ പാകിസ്ഥാനില്‍ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തില്‍ ഇറാനുമായി നടത്തിയ സമാധാന ചർച്ചകള്‍ പരാജയപ്പെടുകയാണ് ചെയ്തത്. അമേരിക്ക മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും ഇറാൻ അംഗീകരിച്ചില്ല. ഇതേത്തുടർന്ന് 20 മണിക്കൂറോളം നീണ്ട ചർച്ചകള്‍ എങ്ങുമെത്താതെ അവസാനിച്ചുവെന്നും തങ്ങള്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ജെഡി വാൻസ് പ്രതികരിച്ചു.


