ദില്ലി: മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷവും ഹോർമൂസ് വിഷയവും യുഎഇയുമായി ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎഇ പ്രസിഡൻ്റ്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി വിദേശകാര്യ മന്ത്രി നിർണായക കൂടിക്കാഴ്ച്ചകൾ നടത്തി. മേഖലയുടെ സുരക്ഷ ചർച്ചയായതായി ജയശങ്കർ പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്
ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് രംഗത്തെത്തി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും ശത്രുക്കളെ കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ അകപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. മേഖലയിൽ സൈനിക സംഘർഷം അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ് ഇറാന്‍റെ ഈ പ്രകോപനപരമായ പ്രതികരണം.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് റെവല്യൂഷണറി ഗാർഡ്സ് നാവിക വിഭാഗം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യാൻ ആരംഭിച്ച സാഹചര്യത്തിൽ, രാജ്യത്തിന്‍റെ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. തങ്ങളുടെ അതിർത്തിക്കടുത്ത് നടക്കുന്ന ഏതൊരു സൈനിക നീക്കത്തെയും നേരിടാൻ സജ്ജമാണെന്നും ശത്രുക്കൾക്ക് ഹോർമുസ് കടലിടുക്ക് ഒരു കെണിയായി മാറുമെന്നും ഇറാൻ അവകാശപ്പെടുന്നു.



