തിരുവനന്തപുരം: യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബാറിലിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അച്ചു, അനന്തു എന്നീ സഹോദരങ്ങൾ ചേർന്നാണ് യുവാവിനെ നിലത്തിട്ട് ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം നടന്നത്. വിഴിഞ്ഞം മുക്കോലയിലെ ഒരു ബാറിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഷാൻ എന്ന യുവാവും ബാറിലെത്തിയ ചില ചെറുപ്പക്കാരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഈ തർക്കത്തിൽ സുമൻ ഇടപെട്ടിരുന്നു. തുടർന്ന് യുവാക്കൾ സുമനുനേരെ തിരിഞ്ഞു.
മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ സുമൻ ബാറിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ അച്ചുവും അനന്തുവും സുമനെ പിന്തുടർന്നെത്തി നടുറോഡിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം യുവാവിനെ റോഡിലുപേക്ഷിച്ച് സംഘം കടന്നുകളുകയും ചെയ്തു. ഇതുവഴി പോയ കാറിലെ ആളുകൾ ചേർന്ന് സുമനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ അച്ചു, അനന്തു, ഇവർക്കൊപ്പമുണ്ടായിരുന്ന സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു.


