കണ്ണൂർ : കേരളത്തിൽ കനത്ത ചൂട്തു ടരുന്നതിനിടെ കണ്ണൂർ ജില്ലയിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് വ്യാഴാഴ്‌ച പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ബുധനാഴ്ച വീടിന് സമീപം കിണർ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് സനലിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. നിർമ്മാണ മേഖലയിലുള്ളവർ ഉച്ചസമയത്തെ ജോലി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
കോഴിക്കോട് നാദാപുരത്തും മലപ്പുറം വണ്ടൂരിലും സമാനമായ രീതിയിൽ സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. നാദാപുരം വളയം ചെറുമോത്തെ അങ്കണവാടി അധ്യാപിക അനിലയ്ക്ക് ജോലി ചെയ്യുന്നതിനിടെ വലതുകൈയ്ക്ക് പൊള്ളലേൽക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് ഡോക്ടർ സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം വണ്ടൂരിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരി ഇസ ജോണിനും സൂര്യാഘാതമേറ്റു. കുട്ടി നിലവിൽ വണ്ടൂർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പ്രായമായവരും കുട്ടികളും വെയിൽ കടുക്കുന്ന സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ചു.




