ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ഉടൻ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഈ വിലവർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യ ടുഡെ നൽകുന്ന റിപ്പോർട്ട് പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ മുതൽ അഞ്ചു രൂപ വരെ വർധിക്കാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത ഇന്ത്യൻ വിപണിയെയും ബാധിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ എണ്ണക്കമ്പനികൾ പുതിയ വില്പന നിരക്കുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ധനവിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന ഗാർഹിക പാചകവാതക (എൽപിജി) വിലയിലും വർധനവുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗാർഹിക സിലിണ്ടറുകൾക്ക് 40 രൂപ മുതൽ 50 രൂപ വരെ വർധിക്കാനാണ് സാധ്യതയെന്ന് സൂചനകളുണ്ട്. നിലവിൽ പാചകവാതക സിലിണ്ടറിന് നൽകുന്ന സബ്സിഡിയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക നഷ്‌ടം നികത്തുന്നതിനായി വില വർധനവ് അനിവാര്യമാണെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ ഇത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്.

