തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിലെത്തിച്ച എട്ടു വയസ്സുള്ള പെണ്‍കടുവ ചത്തു. 2025 ജനുവരിയില്‍ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്ന ഈ കടുവയെ വനംവകുപ്പ് കെണിവെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്.
പിടികൂടുന്ന സമയത്ത് കടുവയുടെ കാലുകള്‍ക്കും പല്ലിനും പരുക്കുകളുണ്ടായിരുന്നു. മൃഗശാലയില്‍ ചികിത്സയും പരിചരണവും നല്‍കി ആരോഗ്യം വീണ്ടെടുത്തെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കടുവ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നതായാണ് മൃഗശാല അധികൃതർ വ്യക്തമാക്കുന്നത്. ഇതേത്തുടർന്ന് കടുവ അതീവ അവശയാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
മൃഗശാലയില്‍ എത്തിച്ച സമയത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നെങ്കിലും പെട്ടെന്നുണ്ടായ ആരോഗ്യക്ഷയമാണ് മരണത്തിലേക്ക് നയിച്ചത്. മരണകാരണം വ്യക്തമാക്കുന്നതിനായി കടുവയുടെ പോസ്റ്റ്‌മോർട്ടം നടപടികള്‍ തിരുവനന്തപുരം മൃഗശാലയില്‍ ആരംഭിച്ചിട്ടുണ്ട്. സാംപിളുകള്‍ പരിശോധിച്ച ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ


