പഹൽഗാം ഭീകര ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന് ഇന്നേക്ക് ഒരു വർഷം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഇതിന് മറുപടിയായിരുന്നു ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമ ആക്രമണങ്ങൾ നടത്തിയത്.
ഏപ്രിൽ 22നായിരുന്നു ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടാകുന്നത്. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബെയ്‌സറൺ താഴ്വരയിൽ ഭീകരരുടെ ആക്രമണത്തിൽ 26 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇന്ത്യ അതിർത്തി കടന്നു നടത്തിയ ഓപ്പറേഷനിലൂടെ പാക് അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർക്കുകയായിരുന്നു.
തീവ്രവാദിയായ മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരരാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ പാക് സംഘർഷം രൂക്ഷമായി. ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദിജല കരാർ റദ്ദാക്കി. പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ചു ഇന്ത്യൻ ബേസുകൾ തകർക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായ മൂന്ന് ദിവസമാണ് ഇന്ത്യ പാക്ക് അതിർത്തി സംഘർഷഭരിതമായത്. കര, നാവിക, വ്യോമ സേനകൾ ഒന്നിച്ചുള്ള നീക്കങ്ങൾ. രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിൽ കംപ്ലീറ്റ് ബ്ലാക്കൗട്ടിലേക്ക് നീങ്ങി. യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിക്ക് ഒടുവിൽ മെയ് 10ന് വൈകിട്ടോടെ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയിലേക്കെത്തുകയായിരുന്നു. ഇന്ന് ഓപ്പറേഷൻ സിന്ദൂറിന് ഒരു വയസ് കൂടി തികയുന്നത്.




