ഹൈക്കമാൻഡുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂടികാഴ്ച 4 മണിക്ക് അതിന് ശേഷം വൈകുന്നേരം 5:00 മണിക്ക് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.
അതേ സമയം വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ശക്തമാക്കാൻ മുസ്ലീം ലീഗ് നീക്കം. സതീശൻ അല്ലാതെ മറ്റൊരു നേതാവിനെയും മുഖ്യമന്ത്രിയായി പരിഗണിക്കരുതെന്നാണ് ലീഗ് നിലപാട്. ഇക്കാര്യം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി മുസ്ലീം ലീഗ് നേതൃത്വം ആശയവിനിമയം നടത്തി. മുസ്ലീം ലീഗിന്റെ നിർദ്ദേശത്തെ അവഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് മറ്റൊരു തീരുമാനം എടുക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ ക്യാമ്പ്
വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്ന കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.
സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി. ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീഗ്. എന്നാൽ ലീഗിനെ ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺഗ്രസ് മുന്നോട്ട് പോയാൽ ലീഗ് കടുത്ത നിലപാട് എടുക്കുമെന്ന് ലീഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങളാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.
ലീഗിന്റെ രണ്ടു യോഗങ്ങൾ ചേർന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്. കൂടാതെ ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീഗിൽ താൽപ്പര്യമില്ല. ആലപ്പുഴയിലേലും കണ്ണൂരിലേയും നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സതീശൻ്റെ മതേതര നിലപാടുകൾ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളിൽ സതീശന് വേണ്ടിയുള്ള പ്രകടനത്തിൽ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹകരിക്കില്ലെന്ന സൂചനയും പ്രാദേശിക നേതാക്കൾ നൽകുന്നുണ്ട്

