ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നുള്ള രാഷ്ട്രീയ കൗതുകത്തിന് നാളെ വിരാമമാകും. എല്ലാ ചർച്ചകളും പൂർത്തിയായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. മുഖ്യമന്ത്രിപദത്തിനായി പ്രധാനമായും രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉണ്ടായിരുന്നത് . എന്നാൽ അത് ഒറ്റപേരിൽ എത്തി എന്നതാണ് വലിയ ആശ്വാസകരം,
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ പ്രതീക്ഷ.
ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി മടങ്ങിയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമായതോടെ വിഡി സതീഷന്റെ വീടിന് മുന്നിൽ പ്രവർത്തകരുടെയും അനുയായികളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

