കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. തറവാട്ട് വീട്ടിൽ റഹീമിനെ കാത്തിരിക്കുകയാണ് ഉമ്മ. 2006ലാണ് സൌദി ബാലന്‍റെ മരണത്തെ തുടര്‍ന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. റഹീമിന്‍റെ മോചനത്തിനായി ലോക മലയാളികള്‍ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയിൽ റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു.
സൗദി ബാലന്റെ കൊലപാതകക്കേസിൽ 2006 നവംബറിലാണ് അബ്‌ദുൽ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. വിചാരണയ്ക്ക് ശേഷം റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. മോചനദ്രവ്യം നൽകിയതിനെത്തുടർന്ന് കോടതി വധശിക്ഷ ഒഴിവാക്കി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.
2006 നവംബർമാസം 28-ന് ആയിരുന്നു അബ്ദുൾ റഹീം സൗദിയിൽ എത്തുന്നത്. സൗദി സ്വദേശിയുടെ സുഖമില്ലാത്ത മകനെ പരിപാലിക്കൽ ആയിരുന്നു ജോലി. 2006 ഡിസം 26-ന് ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും കോടതി വധശിക്ഷ വിധിച്ചു. അന്ന് റഹീമിന്റെ പ്രായം 26 വയസ്സ് മാത്രമായിരുന്നു

