കണ്ണൂർ: സംസ്ഥാനത്ത് ചൊവ്വ അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന സമയം കണക്കിലെടുത്തും മത്സ്യസമ്പത്ത് സംരക്ഷിക്കാനും ലക്ഷ്യമിട്ട് 52 ദിവസത്തേക്കാണ് ആഴക്കടൽ മീൻ പിടിത്ത നിരോധനം.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവുണ്ടാകും. ട്രോൾ ബോട്ട്, ആഴക്കടൽ മീൻ പിടിത്ത യന്ത്രങ്ങൾ, മറ്റ് സംസ്ഥാന ബോട്ടുകൾ എന്നിവയ്‌ക്കാണ് വിലക്ക്.
പരമ്പരാഗത വള്ളങ്ങൾ, ഇൻബോർഡ് മോട്ടോർ ഘടിപ്പിച്ച ചെറുവള്ളങ്ങൾ എന്നിവ ഉപയോഗിച്ച് മീൻ പിടിക്കാം. എന്നാൽ ഇൻ ബോർഡ് ബോട്ടുകൾക്ക് വിലക്കുണ്ട്.പരമ്പരാഗത വള്ളങ്ങൾക്ക് കടലിൽ പോകാൻ അനുമതി ഉണ്ടെങ്കിലും നിശ്ചിത അളവിൽ കൂടുതൽ ചെറിയ കണ്ണികൾ ഉള്ള വല ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

