തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. പൊതുഗതാഗത രംഗത്ത് ഏറെ നാളായി ഉടമകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പ്രധാന ആവശ്യമാണിത്.
അന്തർസംസ്ഥാന യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ നികുതിയിലും വലിയ മാറ്റങ്ങൾ വരുത്തി. ടൂറിസ്റ്റ് ബസുകളിൽ സീറ്റ് ഒന്നിന് നിലവിൽ ഈടാക്കുന്ന 2000 രൂപ എന്ന നിരക്ക് 900 രൂപയായാണ് കുറച്ചത്.
സ്ലീപ്പർ ബസുകളുടെ കാര്യത്തിൽ 3000 രൂപ എന്ന നിരക്ക് പകുതിയായി കുറച്ച് 1500 രൂപയായും നിശ്ചയിച്ചു. കേരളത്തിൽ കൂടുതൽ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ ഉറപ്പാക്കാനും ഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

