ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ സംഘം ചരിത്രം കുറിച്ചത്. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ മിന്നും ഗോളാണ് കാനഡയ്ക്ക് നിർണായക വിജയമൊരുക്കിയത്.
മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കാനഡയുടെ രക്ഷകനായി യൂസ്റ്റാക്വിയോ എത്തിയത്. പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ നിന്ന് അദ്ദേഹം തൊടുത്ത തകർപ്പൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലയിൽ പതിച്ചു. ഇതോടെ സ്റ്റേഡിയം ആവേശത്താൽ ആർത്തിരമ്പി. ഈ ലോകകപ്പിലെ കാനഡയുടെ രണ്ടാം ജയമായിരുന്നു ഇത്. നേരത്തേ ജൂൺ 18-ന് ഖത്തറിനെ 6-0ന് തകർത്ത് കാനഡ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരുന്നു.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ പ്രതിരോധം കാനഡയുടെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തി. മോയ്സ് ബോംബിറ്റോയുടെ ഹെഡർ ദക്ഷിണാഫ്രിക്കൻ താരം ഔബ്രി മൊഡിബ ഗോൾലൈനിൽ നിന്ന് ക്ലിയർ ചെയ്തതും, ജോനാഥൻ ഡേവിഡിന്റെ ശ്രമങ്ങൾ എംബകെസെലി എംബോകാസിയുടെ മികച്ച പ്രതിരോധത്തിൽ തടസ്സപ്പെട്ടതും കാനഡയ്ക്ക് തിരിച്ചടിയായി. പകരക്കാരനായി ഇറങ്ങിയ അൽഫോൺസോ ഡേവിസ് കളിയിൽ ഉണർവേകിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ ഇഞ്ചുറി ടൈമിലെ ഗോൾ കാനഡയുടെ പ്രീക്വാർട്ടർ സ്വപ്നങ്ങൾക്ക് ചിറകുനൽകി.

