നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലപാതകത്തിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പറഞ്ഞത്. തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളൂവെന്നാണ് ചെന്താമര കോടതിയിൽ പറഞ്ഞത്. വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണ് ചെയ്തത് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി.
അന്ധവിശ്വാസത്താൽ ആദ്യം അയൽവാസിയായ സജിതയെയും പീന്നീട് ജാമ്യത്തിലിറങ്ങി അവരുടെ ഭർത്താവിനെയും അമ്മയെയും വെട്ടികൊന്ന കേസിൽ ഏക പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് നാടിനെ നടുക്കി ആദ്യ കൊലപാതകം നടക്കുന്നത്. ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസിയായ സജിതയുടെ കൂടോത്രം ആണെന്ന അന്ധ വിശ്വാസത്താൽ സജിതയെ ചെന്താമര വെട്ടിക്കൊന്നു.കൃത്യത്തിന് ശേഷം ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയേ 2019 സെപ്റ്റംബർ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തു.സജിത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടികൊലപ്പെടുത്തി
