സംസ്ഥാനത്ത് അടുത്തിടെ പൂർത്തിയായതും നിർമ്മാണം പുരോഗമിക്കുന്നതുമായ പുതിയ ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നതിന് പിന്നിൽ ശാസ്ത്രീയമായ റോഡ് നിർമ്മാണത്തിലെ പാളിച്ചകളും മുന്നറിയിപ്പുകളുടെ അഭാവവുമെന്ന് റിപ്പോർട്ട്. അമിതവേഗതയും മഴക്കാലത്തെ വഴുക്കലും മാത്രമല്ല, അപ്രതീക്ഷിതമായി റോഡിന്റെ വീതി കുറയുന്നതാണ് പ്രധാന വില്ലനാകുന്നത്.
മൂന്ന് വരിപ്പാതയിലൂടെ വൻ വേഗതയിൽ വരുന്ന വാഹനങ്ങൾ പാലങ്ങൾ, റെയിൽവേ ഓവർബ്രിഡ്ജുകൾ, പ്രധാന ടൗൺ ജംഗ്ഷനുകൾ എന്നിവയോട് അടുക്കുമ്പോൾ പെട്ടെന്ന് പാത രണ്ട് ലൈനുകളായി ചുരുങ്ങുന്നു.ഉയർന്ന വേഗതയിലുള്ള വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി വേഗത കുറയ്ക്കാനോ ട്രാക്ക് മാറാനോ സാധിക്കാതെ വരുന്നത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നു.
കൂടാതെ, റോഡ് ചുരുങ്ങുന്ന ഭാഗങ്ങളിൽ ആവശ്യത്തിന് റിഫ്ലക്ടറുകളോ വേഗപരിധി റംപിൾ സ്ട്രിപ്പുകളോ കൃത്യമായ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് രാത്രിയിലും മഴയത്തും ഡിവൈഡറുകൾ ശ്രദ്ധയിൽപ്പെടാതെ പോകുന്നതിനും ഇടയാക്കുന്നു.കുത്തനെയുള്ള ഇറക്കങ്ങളും വളവുകളും നിറഞ്ഞ കുറ്റിപ്പുറം പോലെയുള്ള മേഖലകളിൽ ഇത്തരം പാളിച്ചകൾ സ്ഥിരം അപകട മേഖലയായി മാറുകയാണ്.
