ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോൾ ഉപയോഗിക്കുമ്പോൾ 2016നുമുമ്പ് നിർമിച്ച ബി.എസ്-3 വാഹനങ്ങളിലെ ചില റബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് രേഖാമൂലമുള്ള മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2005 ഏപ്രിൽ ഒന്നിന് നിലവിൽവന്ന ബി.എസ്-3 മലിനീകരണ മാനദണ്ഡത്തിലുള്ളതും 2016നുമുമ്പ് നിർമിച്ചതുമായ വാഹനങ്ങളിലാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ ആവശ്യമായി വരാൻ സാധ്യതയുള്ളത്. എന്നാൽ, ഇത് പതിവ് സർവിസിങ്ങിനിടെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഓട്ടോമോട്ടിവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്നിവ സംയുക്തമായി നടത്തിയ പഠനങ്ങളിൽ, ഇ-20 ഇന്ധനം ഉപയോഗിക്കുന്നതിനായി കാറുകളുടെയോ ഇരുചക്രവാഹനങ്ങളുടെയോ എൻജിനുകളിൽ പ്രത്യേക മാറ്റങ്ങൾ ആവശ്യമില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പഴയ വാഹനങ്ങളിൽ അസാധാരണ തേയ്മാനം, സ്റ്റാർട്ട് ചെയ്യുന്നതിൽ പ്രശ്നങ്ങൾ, ലോഹ-പ്ലാസ്റ്റിക് ഭാഗങ്ങളിലെ പ്രശ്നങ്ങൾ എന്നിവ കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
