ബത്തേരി:കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി.
ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ വയനാട് ബത്തേരിയിൽ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇയാള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ലഹരിക്ക് അടിമകളാക്കിയ പെണ്‍കുട്ടികളെ ലഹരി ഇടപാടുകള്‍ക്കും മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനും ഉപയോഗിച്ചു എന്നും വിവരമുണ്ട്. വിക്രം സിനിമയിലെ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തെ അനുകരിച്ച് ലഹരി ഇടപാടുകൾ നടത്തിവരികയായിരുന്നു സാഗേഷ് കുമ്പാളി. ഇയാളെ പിടികൂടാൻ ‘ഓപ്പറേഷന് റോളക്സ്’ എന്ന പേരില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
