ബത്തേരി:ചീരാൽ പ്രദേശത്ത് കഴിഞ്ഞ മാസങ്ങളായി അനുഭവിക്കുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ആളിക്കത്തി. പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ സമരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ശശീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ അത്തർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ , തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, ആക്ഷൻ കമ്മിറ്റി അംഗങ്ങളും സമരത്തിന് നേതൃത്വം നൽകി.
ഇന്നത്തെ സമരം വെറും സൂചന മാത്രമാണെന്നും, സൂചന കണ്ട് അധികാരികൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്നും നേതാക്കൾ താക്കീത് നൽകി. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളെ ഉടനെ തുരത്തി ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണം. 40 കിലോമീറ്റർ ദൂരത്തുള്ള മേപ്പാടി സ്റ്റേഷൻ പരിധിയിൽ നിന്നും ചീരാൽ പ്രദേശത്തെ മാറ്റണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജനകീയ സമിതി പ്രതിഷേധ ധർണ നടത്തിയത്.
