ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു.
മുഴുവൻ ചിലവും കേരളം വഹിക്കും. സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം. വെള്ളം പൂർണമായും തമിഴ് നാടിന് നൽകും. മണ്ഡല പുനർ നിർണയം 543 സീറ്റായി നിലനിർത്തണം. വനിതാ സംവരണം വർധിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസ്സുകളുടെ ടോൾ ഒഴിവാക്കണം. തലശ്ശേരി – മൈസൂരു, നിലമ്പൂർ – നഞ്ചൻകോട് പാതകൾ നടപ്പാക്കണം. ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനത്തിൽ പുനപരിശോധന വേണം.
മൃഗങ്ങൾ കൂടുതൽ സഞ്ചരിക്കുന്ന സമയം പുലർച്ചയും സന്ധ്യക്കുമാണ്. ശാസ്ത്രീയ പരിശോധനകൾ നടത്തി. രാത്രി യാത്ര നിരോധനം പുനഃ പരിശോധിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം മുല്ലപ്പെരിയാറിൽ നിലപാടിലുറച്ച് തമിഴ്നാടും രംഗത്തെത്തി. ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. നദീജല കരാർ കൃത്യമായി നടപ്പാക്കണം. സുപ്രീം കോടതി വിധിയും ട്രിബ്യൂണൽ തീരുമാനവും നടപ്പാക്കണം.
നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മണ്ഡല പുനർ നിർണയത്തിൽ തമിഴ്നാട് നിലപാട് മയപ്പെടുത്തി. ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയരുത്. നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലെ നിലപാട് ആവർത്തിച്ചില്ല. ഒരു സംസ്ഥാനത്തിനും നഷ്‌ടമുണ്ടാകരുത്. ഇതിന് നിയമപരമായ ഉറപ്പ് വേണമെന്നും സി ജോസഫ് വിജയ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ് ദക്ഷിണ മേഖലാ കൗൺസിൽ യോഗം ആരംഭിച്ചത്. കേരളത്തിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.
