ന്യൂഡൽഹി: ഗുണനിലവാരത്തിൽ വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്ന് എവറസ്റ്റ്, എൽജി (ലാൽജീ ഗോധു) എന്നീ ബ്രാൻഡുകൾ ഉല്പാദിപ്പിക്കുന്ന കായത്തിന് വിലക്ക് ഏർപ്പെടുത്തി. ലബോറട്ടറി പരിശോധനയിൽ ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരം പുലർത്തുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടപടി സ്വീകരിച്ചത്. വിലക്ക് ഉടൻ പ്രാബല്യത്തിൽ വരും.
പരിശോധനയിൽ കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ:
• എൽ.ജി കായപ്പൊടിയിൽ അനുവദനീയമായതിന്റെ 15 മുതൽ 32 മടങ്ങ് വരെ സ്റ്റാർച്ച് കണ്ടെത്തി.
• കായത്തിൽ അനുവദനീയമായ സ്റ്റാർച്ച് പരമാവധി 1% മാത്രമാണ്.
• എവറസ്റ്റ് കായപ്പൊടിയിൽ ആവശ്യമായ കുറഞ്ഞത് 5% ആൽക്കഹോൾ സോള്യൂബിള്‍ എക്സ്ട്രാക്റ്റിന് പകരം കണ്ടെത്തിയത് 0 മുതൽ 3% വരെ മാത്രം.
• തെറ്റായ ലേബലിംഗും നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളും പരിശോധനയിൽ കണ്ടെത്തി.
ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് മുംബൈയിലെയും ഗുജറാത്തിലെ ഉംബർഗാവിലെയും നിർമാണ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. വിപണിയിലുള്ള നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാനും നിർദേശം നൽകാൻ സാധ്യതയുണ്ട്.
അതേസമയം, എവറസ്റ്റിന്റെ എഗ് കറി മസാല, ചിക്കൻ മസാല, ഗരം മസാല എന്നിവയിലും ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും ഇവയ്ക്ക് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇനി ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചു.
