ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വെച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം നാളെ 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ. നേരത്തെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.
ഒരാഴ്ച മുന്‍പാണ് ശാലിനിയെ പാമ്പ് കടിച്ചത്. വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നൽകി. തുടർന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആദ്യം അഞ്ചലിലെ ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ശാലിനിയുടെ മൃതദേഹം. ഭര്‍ത്താവ് അനീഷ് വിദേശത്താണ്
