ന്യൂ ഡൽഹി:ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സർവീസുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച യു പി ഐ പെയ്മെന്റുകൾക്കുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നിർദ്ദേശത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഒക്ടോബർ 15 മുതൽ പുതിയ നിയമം നിലവിൽ വരും. 2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് 0.4 ശതമാനം എം ഡി ആർ ഈടാക്കാനാണ് തീരുമാനം. ഈ തീരുമാനത്തിൽ പുനർചിന്തനമില്ലെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികളും വ്യാപാരികളും ഡിജിറ്റൽ പേയ്മെന്റ് മേഖലയിലുള്ളവരും ഫീസ് ചുമത്തിയതിന് എതിരെ ശക്തമായി വിമർശനം ഉന്നയിച്ചിരുന്നു. യു പി ഐ (UPI) ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും ഇത് ജനങ്ങൾക്ക് മേലുള്ള നികുതിയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ വിദേശ സമ്മർദ്ദം എന്ന ആരോപണം ധന മന്ത്രാലയം തള്ളി. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് മേഖലയുടെ സ്വയംപര്യാപ്തതയും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് സ്വതന്ത്രമായി ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി
