ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും, എല്ലാ വിഭാഗക്കാര്‍ക്കും ബാധകം

തിരുവനന്തപുരം: ആറുമാസക്കാലം തുടർച്ചയായി റേഷൻ വിഹിതം കൈപ്പറ്റാത്ത ഉപഭോക്താക്കളുടെ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഇവരെ സൈലന്റ് റേഷൻ കാർഡുകൾ ആയി കണക്കാക്കുകയും എല്ലാ മാസവും 21ന് കണ്ടെത്തുകയും തുടർന്ന് തൊട്ടടുത്ത മാസം ഒന്നാം തീയതി മുതൽ പ്രവർത്തനരഹിതമാക്കി സൂക്ഷിക്കുകയും ചെയ്യും.

ഇപ്രകാരം ചെയ്യപ്പെടുന്ന കാർഡുകൾക്ക് പ്രതിമാസ റേഷൻ വിഹിതം കൈപ്പറ്റാനാകില്ല. തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ ഈ റേഷൻ കാർഡിലെ ഗുണഭോക്താക്കൾ എല്ലാവരും തന്നെ ഇ-കെവൈസി പൂർത്തീയാക്കിയാൽ മാത്രമേ കാർഡ് തിരികെ പ്രവർത്തനക്ഷമമാകുകയുള്ളൂ. മൂന്ന് മാസത്തിനുള്ളിൽ ഇ-കെവൈസി പൂർത്തീകരിക്കാത്ത പക്ഷം കാർഡുകൾ ഇൻവാലിഡ് ആയി കണക്കാക്കി ഡാറ്റാ ബേസിൽ നിന്ന് നീക്കം ചെയ്യും. അതോടൊപ്പം തന്നെ ആധാർ അധിഷ്‌ഠിത ഒത്തുനോക്കൽ വഴി ഇന്ത്യയിൽ എവിടെയെങ്കിലും ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ കാർഡുകളും പ്രവർത്തനരഹിതമാക്കുന്നതാണ്.

 

തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ ഇ-കെവൈസി പൂർത്തീകരിച്ച് ഏതു കാർഡിലാണ് നിലനിർത്തേണ്ടത് അത് നില നിർത്തിക്കൊണ്ട് മറ്റെല്ലാ കാർഡിൽ നിന്നും നീക്കം ചെയ്ത ശേഷം മാത്രമേ ഗുണഭോക്താവിന് റേഷൻ വിഹിതം അനുവദിക്കുകയുള്ളൂ. കഴിഞ്ഞ ആറുമാസം സംസ്ഥാനത്ത് റേഷൻ വിഹിതം വാങ്ങാത്തത് 6,06,773 കാർഡുടമകളാണഅ. ഇതിൽ 44,279 എണ്ണം മഞ്ഞ, പിങ്ക് കാർഡുകളാണ്. ബാക്കിയുള്ള 5,62,494 കാർഡുകൾ നീല, വെള്ള കാർഡുകളാണ്. നേരത്തേ റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ,പിങ്ക് കാർഡുകൾ മരവിപ്പിക്കാനാണ് ഭക്ഷ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്. നീല, വെള്ള കാർഡുകാർക്ക് ഇത് ബാധകമായിരുന്നില്ല. എന്നാൽ പുതുക്കിയ മാർഗനിർദേശമനുസരിച്ച് എല്ലാവിഭാഗം കാർഡുടമകൾക്കും ഇത് ബാധകമാണ്

.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!