കൽപ്പറ്റ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ – ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍, മതപഠന സ്ഥാപനങ്ങള്‍ പുനരധിവാസ ടൗണ്‍ഷിപ്പില്‍ ഒരുക്കണമെന്ന മേപ്പാടി സ്വദേശിയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍, റവന്യൂ സെക്രട്ടറി എന്നിവരോട് അടിയന്തര റിപ്പോര്‍ട്ട് തേടാന്‍ കമ്മീഷന് ഉത്തരവിട്ടു. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശി ലോണ്‍ എടുത്തു വാങ്ങിയ ഫോട്ടോ സ്റ്റാറ്റ് മെഷീന്, അനുബന്ധ ഉപകരണങ്ങള്‍ മഴക്കെടുതിയില്‍ വെള്ളം കയറി നഷ്ടമായ സാഹചര്യത്തില്‍ ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയില്‍ ഫെബ്രുവരി ആറിന് നടത്തുന്ന ഗ്രാമീണ ബാങ്ക് മേഖല അദാലത്തില്‍ ലോണ്‍ തുകയില്‍ പരിഹാരം കണ്ടെത്താമെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചതായി കമ്മീഷന് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷനില്‍ നിന്നും വായ്പ എടുത്ത വെള്ളമുണ്ട സ്വാദേശിയില്‍ നിന്നും തുകയുടെ മുതല്‍ ഈടാക്കി ഹര്‍ജി തീര്‍പ്പാക്കാന്‍ കോര്പറേഷന് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കി. ന്യൂനപക്ഷ വിഭാഗക്കാരുടെ പരാതികളില്‍ പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാമെന്ന് അംഗം അറിയിച്ചു.
ന്യൂനപക്ഷ കമ്മീഷന് സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി
