തിരൂർ: എഴൂരിൽ ഉമ്മയെയും ഒന്നര വയസ്സുള്ള മകനെയും വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇർഫാനയുടെ ഉമ്മ നാല് മാസം മുൻപ് മരിച്ചതിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇർഫാനയുടെ പിതാവ് പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. പള്ളിയിൽ നിന്നെത്തിയ പിതാവ് മകളെയും പേരക്കുട്ടിയെയും കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറിന്റെ വല അല്പം മാറിയ നിലയിൽ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ അദ്ദേഹം ഉടൻ തന്നെ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് സേനാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇർഫാനയുടെ ഭർത്താവ് റാഫി വിദേശത്താണ്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


