കൽപ്പറ്റ:ക്ഷയരോഗ മുക്ത വയനാട് എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന 100 ദിന കര്‍മ്മപരിപാടി കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനം. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ക്ഷയരോഗ നിവാരണ ബോര്‍ഡിന്റെ അവലോകന യോഗം ചേര്‍ന്നു. ക്ഷയരോഗ സാധ്യതയുള്ള ചുറ്റുപാടുകളില്‍ കേന്ദ്രീകൃതമായ ഇടപെടലുകളിലൂടെ രോഗനിര്‍ണ്ണയം ത്വരിതപ്പെടുത്താനും ക്ഷയരോഗ മരണങ്ങള്‍ പരമാവധി കുറയ്ക്കാനുമാണ് 100 ദിന ക്യാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് കര്‍മ്മപരിപാടിയുടെ മുഖ്യലക്ഷ്യം.
ക്ഷയരോഗം കാരണം ആര്‍ക്കും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ലെന്നും ക്ഷയരോഗികളോട് സമൂഹത്തില്‍ വിവേചനം കാണിക്കുന്നില്ലെന്നും ഉറപ്പാക്കുക, രോഗികള്‍ക്ക് അവരുടെ ചികിത്സയ്ക്ക് മതിയായ സാമൂഹിക, വൈകാരിക, പോഷകാഹാര പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ചികിത്സാ കാലയളവില്‍ അധിക പോഷണവും സാമൂഹിക പിന്തുണയും ലഭ്യമാക്കുന്നതിന് കൂടുതല്‍ ദാതാക്കളെ പൊതുസമൂഹത്തില്‍ നിന്ന് നിക്ഷയ് മിത്രമാരായി കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിന്റെ മറ്റ് ലക്ഷ്യങ്ങള്‍:
പോഷകാഹാര കുറവുള്ളവര്‍, നേരത്തെ ക്ഷയരോഗം ബാധിച്ചവര്‍, പുകവലിക്കാര്‍, സ്ഥിര മദ്യപാനികള്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹ രോഗികള്‍, എച്ച്.ഐ.വി ബാധിതര്‍, ക്ഷയരോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ എന്നിവര്‍ക്ക് ക്ഷയരോഗ സാധ്യത കൂടുതലാണ്. മാര്‍ച്ച് 24 മുതല്‍ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി രോഗസാധ്യത കൂടുതലുള്ള മുഴുവന്‍ ആളുകളെയും കണ്ടെത്തി ക്ഷയരോഗ സ്‌ക്രീനിംഗ് നടത്തുകയും രോഗം കണ്ടെത്തുന്നവര്‍ക്ക് തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തി മൊബൈല്‍ എക്‌സ്-റേ സ്‌ക്രീനിംഗ് നടത്തി വരുന്നു.


