എറണാകുളം:വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : മൂന്നുപേർ അറസ്റ്റിൽ.കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും, ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ആറ് ടീമുകളായി തിരിഞ്ഞ് പെരുമ്പാവൂർ ,ആലുവ, പുത്തൻകുരിശ് ,മുനമ്പം സബ് ഡിവിഷൻ പരിധികളിലാണ് റെയ്ഡ് നടത്തിയത്.
കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കര കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അവയവ കച്ചവടത്തിന് ഉപയോഗിക്കുന്നതിനായി എംഎൽഎ -എംപി എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർപാഡുകൾ,വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളിലെ ബ്ലാങ്ക് വ്യാജ ലെറ്റർപാഡിൽ ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് ക്രത്രിമമായി തയ്യാറാക്കി രോഗികളുടെ പേരും വിലാസവും വൃക്ക ദാതാവിനെ പേരും വിലാസവും രേഖപ്പെടുത്തി പിസിസി ലഭിക്കുന്നതിനായി പോലീസിൻ്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലെറ്ററുകളും കണ്ടെത്തി. ഈ കേസിലാണ് സണ്ണി വർഗീസ് ,സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡിൽ അവയവക്കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവരുന്ന വ്യാജ രേഖകൾ’ ബ്ലാങ്ക് ലെറ്റർപാഡുകൾ, സീലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ എന്നിവ കണ്ടെടുത്തു.ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്. വടക്കേക്കരയിലെ ഒരു വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എറണാകുളത്തെ പ്രധാന ഹോസ്പിറ്റലിൽ നിന്നുള്ള വൃക്ക ദാതാവിൻ്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങാല ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയതിൽ വ്യാജ രേഖകളും വ്യാജ മുദ്രകളും ഹാർഡ് ഡിസ്കവളും കണ്ടെത്തി ഇതുമായി ബന്ധപ്പെട്ടതാണ് കൊല്ലം ജില്ലയിലെ കിളിക്കല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത് . ഇവിടെനിന്ന് അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജ രേഖകൾ കണ്ടെത്തി. റാക്കറ്റിലെ മുഴുവൻ പേരെയും പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

