ന്യൂഡൽഹി:കേരള നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടി സ്വീകരിക്കേണ്ട ഭാവി നിലപാടുകള്‍ ചർച്ച ചെയ്യുന്നതിനായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഞായറാഴ്ച ഡല്‍ഹിയില്‍ ആരംഭിച്ചു.യുഡിഎഫ് 102 സീറ്റുകള്‍ നേടി വൻ വിജയം കൈവരിച്ചപ്പോള്‍, ഭരണകക്ഷിയായിരുന്ന എല്‍ഡിഎഫ് വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ പരാജയകാരണങ്ങള്‍ വിശദമായി പരിശോധിക്കുകയാണ് കേന്ദ്ര നേതൃത്വം.
പിണറായി വിജയൻ സർക്കാരിന്‍റെ പ്രവർത്തന ശൈലിയെക്കുറിച്ചും ജനവികാരത്തില്‍ നിന്നുള്ള ഭരണകൂടത്തിന്‍റെ അകല്‍ച്ചയെക്കുറിച്ചും പാർട്ടിയില്‍ വിമർശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക കൂടിക്കാഴ്ച.ഭരണവിരുദ്ധ വികാരം, താഴേത്തട്ടിലെ പ്രവർത്തനങ്ങളിലെ പോരായ്മകള്‍, ചില മണ്ഡലങ്ങളില്‍ ഉണ്ടായ വോട്ട് ചോർച്ച എന്നിവ പിബി വിലയിരുത്തും.
പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന്. പിണറായി വിജയൻ തന്നെ ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പിണറായി വിജയനെ കൂടാതെ കെ. എൻ. ബാലഗോപാല്‍, സജി ചെറിയാൻ, പി. എ. മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.

