കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിക്കുന്നു. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പ്രഖ്യാപനമുണ്ടാകും. അതിനിടെ കെ സി വേണുഗോപാലിനെ മല്ലികാർജുൻ ഖർഗെ യോഗത്തിലേക്ക് വിളിപ്പിച്ചു. കെസിയെ അനുനയിപ്പിക്കാനുള്ള നീക്കമാണെന്നാണ് സൂചന. കെസി, ആർസി, വിഡി ക്യാമ്പുകൾ ഒരുപോലെ പ്രതീക്ഷയിലാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കൾ അവകാശം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നത്. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിച്ചത്. വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെ വീടുകളിലേക്ക് അണികളും നേതാക്കളും എത്തിയിട്ടുണ്ട്. നിയുക്ത എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ഹൈക്കമാൻഡ് തേടിയിരുന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ പുറത്തെത്തിയിട്ടില്ല. എന്നാൽ മുസ്‌ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകൾ പുറത്തെത്തിയിട്ടുണ്ട്.

