തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 30,514 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.
മൂന്നരമുതൽ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ വെബ് സൈറ്റുകളിലും സംസ്ഥാന ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.
4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിൻ്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. മാർച്ച് അഞ്ചുമുതൽ 30 വരെയായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ. സംസ്ഥാനത്ത് 72 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ മൂല്യനിർണയം.
സർക്കാർ രൂപീകരിച്ച് പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് ഫലം പ്രഖ്യാപിക്കാൻ കെ.പി.സി.സി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഭരണമാറ്റവും മുഖ്യമന്ത്രി അധികാരത്തിൽ വരാത്തതും ഫലപ്രഖ്യാപനത്തിൽ ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും നിശ്ചയിച്ച ദിവസം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

