സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ച് രണ്ട് ദിവസത്തിനകം എസ്.എസ്.എൽ.സി വിജയിച്ചവരിൽ 75 ശതമാനത്തോളം പേരും അപേക്ഷ സമർപ്പിച്ചതായി ഹയർ സെക്കൻഡറി അധികൃതർ. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചത്.വരും ദിവസങ്ങളിലും അപേക്ഷകൾ സ്വീകരിക്കുമെന്നും ജൂൺ മൂന്ന് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയമുണ്ടെന്നും അധികൃതർ.
കഴിഞ്ഞ വർഷങ്ങളിൽ അപേക്ഷാ സമർപ്പണത്തിന്റെ ആദ്യ ദിവസങ്ങളിൽ വലിയ രീതിയിലുള്ള സാങ്കേതിക തടസ്സങ്ങളും സെർവർ ഡൗൺ ആകുന്ന പ്രശ്നങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇത്തവണ അത്തരം സാങ്കേതിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകാത്തതിനാലാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം അപേക്ഷകൾ വിജയകരമായി സമർപ്പിക്കാൻ സാധിച്ചതെന്ന് ഹയർ സെക്കൻഡറി വകുപ്പ് വിലയിരുത്തുന്നു..
ഇത്തവണ സംസ്ഥാന സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത് 4,10,456 പേരാണ്. ഇവരിൽ ഭൂരിഭാഗം പേരും ഇതിനകം പ്രവേശന നടപടികളിലേക്ക് കടന്നു കഴിഞ്ഞു. സംസ്ഥാന സിലബസിന് പുറമെ മറ്റ് സിലബസുകളിൽ നിന്നും വലിയ തോതിലുള്ള അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.. സി.ബി.എസ്.ഇ സിലബസിൽ നിന്ന് 10,837 പേരും, ഐ.സി.എസ്.ഇ സിലബസിൽ നിന്ന് 1,156 പേരും ഇതിനോടകം അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ മുൻവർഷങ്ങളിൽ യോഗ്യത നേടിയവരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉപരിപഠനത്തിനായി കേരളത്തിലെത്തുന്നവരുമായ 3,044 വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്..

