30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കാൻ കമ്പനികൾക്ക് നിർദേശം; ഇന്ധന സുരക്ഷ ഉറപ്പാക്കാനെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

 

കുറഞ്ഞത് 30 ദിവസത്തേക്കാവശ്യമായ പാചകവാതക (എൽപിജി) ശേഖരം കരുതിവെക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വാണിജ്യ സംഭരണത്തിന് പുറമെയാണിത്.

 

ഇന്ത്യക്കാവശ്യമായ 90 ശതമാനം പാചകവാതകവും 40 ശതമാനം ക്രൂഡ് ഓയിലും 65 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഗൾഫ് മേഖലയിൽനിന്നാണ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഇന്ത്യയുടെ ഊർജ ഇറക്കുമതിയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നീക്കം.

 

340 മെട്രിക്ടൺ എൽപിജിയുമായി വന്ന എട്ടോളം കപ്പലുകളെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചെങ്കിലും ഇതിലൂടെ 11 ദിവസത്തേക്കുള്ള ഇന്ധന ലഭ്യതയാണ് ഉറപ്പാക്കാനായത്. നിലവിൽ 11 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

അതേസമയം, നിലവിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. എണ്ണ ശുദ്ധീകരണ ശാലകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പാചകവാതക ഉൽപ്പാദനം പ്രതിദിനം ഏകദേശം 92 ടിഎംടി (ഏകദേശം 52,000 ടൺ) എന്ന എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും സുജാത ശർമ ചൂണ്ടിക്കാട്ടി. പാചകവാതക വിതരണത്തിൽ നിലവിൽ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടൊപ്പം ക്രൂഡ് ഓയിൽ സംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *