തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിന്റെ പ്രകടനപത്രികയിലെ രണ്ടാമത്തെ വാഗ്ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നുള്ള ഗ്യാരന്റി നടപ്പാക്കാനുള്ള കണക്കെടുപ്പ് ആരംഭിച്ചു. സർവകലാശാല തലത്തിൽ കണക്കെടുപ്പ് തുടങ്ങിയതായാണ് വിവരം. വിദ്യാർഥിനികൾക്ക് 1000 രൂപ സ്കോളർഷിപ്പ് നൽകുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. കണക്കെടുപ്പ് നടത്താനുള്ള ചുമതല കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് 7 ലക്ഷം കോളേജ് വിദ്യാർഥിനികൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇത് സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. അതേസമയം കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റികൾ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. പദ്ധതികൾ നടപ്പാക്കാൻ ഈ വർഷം അധികമായി 10,000 കോടിയിലധികം രൂപയാണ് കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതത്തിൽ കൂടി കുറവ് വരുന്നതോടെ ഗ്യാരന്റികൾ എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

