കൊൽക്കത്ത : പശ്ചിമ ബംഗാളിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള ‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ നയം നടപ്പിൽ വരുത്തി പുതിയ ബിജെപി സർക്കാർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ ആന്റി-ഇൻഫിൽട്രേഷൻ (കടന്നുകയറ്റ വിരുദ്ധ) ഡ്രൈവിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ദിവസങ്ങളിൽ തന്നെ 11 താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അവിടെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഉൾപ്പെടെ 335 സംശയിക്കപ്പെടുന്ന വ്യക്തികളെയാണ് നിലവിൽ ഈ താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാസിർഹട്ട് പ്രദേശത്താണ് ഏറ്റവും കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് ഇന്റലിജൻസിന്റെയും കേന്ദ്ര ഏജൻസികളുടെയും സഹായത്തോടെയാണ് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നത്. ഇവർ വ്യാജ രേഖകൾ വഴി നേടിയെടുത്ത റേഷൻ കാർഡ്, ആധാർ, വോട്ടർ ഐഡി തുടങ്ങിയ ഔദ്യോഗിക രേഖകൾ റദ്ദാക്കുക, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കുക തുടങ്ങിയ നടപടികളും തുടരുകയാണ്. കോടതി നടപടികളുടെ നീണ്ട താമസം ഒഴിവാക്കി, ഇവരെ നേരിട്ട് ബിഎസ്എഫിന് കൈമാറി ബംഗ്ലാദേശിലേക്ക് നാടുകടത്തുക എന്നതാണ് ബിജെപി സർക്കാർ പദ്ധതി.

