മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു തന്നെ. ഉദ്ഘാടനത്തിനുശേഷം ഉണ്ടായ മന്ദഗതി പുതിയ സർക്കാർ വന്നതിനുശേഷം തുടരുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത സർക്കാർ ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഉദ്ഘാടനത്തിന് മുമ്പ് ഉണ്ടായിരുന്ന വേഗതയില്ല.
രണ്ടായിരത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിനുശേഷം 400, 500 തൊഴിലാളികൾ എന്ന കണക്കിലേക്ക് എത്തി. അത് പിന്നീട് 900 തിലേക്ക് എത്തിയെന്നും ഇനിയും തൊഴിലാളികൾ വരുമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. കരാർ പ്രകാരം ഊരാളുങ്കലിന്റെ കാലാവധി ഒക്ടോബർ വരെയാണ്. കാലാവധി കഴിയും മുൻപ് ടൗൺഷിപ്പ് പൂർത്തിയാക്കും എന്നാണ് ഊരാളുങ്കൽ, കിഫ്കോൺ അധികൃതർ ഉറപ്പു നൽകിയതെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങളെ സർക്കാരും സർക്കാർ രൂപീകരിച്ച ഉപസമിതിയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇനിയും അവലോകനയോഗങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിൽ ആദ്യഘട്ടത്തിൽ 178 വീടുകളാണ് കൈമാറിയത്. 232 വീടുകളാണ് ഇനി പൂർത്തിയാകേണ്ടത്.

